കൊലപാതകകേസുകളിലെ മുഖ്യ പ്രതി ജേപി കോളനിയിലെ ജ്യോതിഷിന്റെ മരണ കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കൾ




News Desk

കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ (35) യാണ് വീട്ടുപറമ്പിലെ പ്ലാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
ചൊവ്വാഴ്ച പുലർചെ അഞ്ചുമണിയോടെ പിതാവാണ് തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചതായി കാസർകോട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായർ മധ്യമ പ്രവർത്തകരോട്  പറഞ്ഞു.

തളങ്കരയിലെ സൈനുൽ ആബിദ്, ചൂരി ബട്ടംപാറയിലെ റിശാദ് കൊലപാതകം, സാബിത് വധഗൂഡാലോചന അടക്കം എട്ടോളം കേസുകളിൽ പ്രതിയാണ് ജ്യോതിഷ്. 2010 ഫെബ്രുവരി ഏഴിന് കറന്തക്കാട്ട് രാജേഷ്, സഹോദരന്‍ അജിത് എന്നിവരെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും മന്നിപ്പാടിയില്‍ ഓടോറിക്ഷയില്‍ സഞ്ചരിച്ചയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ബൈകില്‍ യാത്രചെയ്യുമ്പോള്‍ ജെ.പി കോളനിയിലെ ശമീമിനേയും സുഹൃത്തിനേയും 2011 സെപ്റ്റംബര്‍ രണ്ടിന് ജാബിര്‍ എന്നയാളെയും സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസിലും ജ്യോതിഷ് പ്രതിയാണ്.