ന്യൂഡൽഹി: മുസ്‍ലിംകൾക്കായി കേരളത്തിൽ സംവരണം ചെയ്ത തസ്തികയിൽ നിയമിക്കപ്പെടാൻ ഇതര സംസ്ഥാനങ്ങളിലെ മുസ്‍ലിംകൾക്ക് അർഹതയില്ലെന്ന് സുപ്രീംകോടതി. സ്വന്തം സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം കിട്ടില്ല.
കേരള ഹൈകോടതിയുടെ ഇതുസംബന്ധിച്ച വിധി സുപ്രീംകോടതി ശരിവെച്ചു. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് സംവരണം നിശ്ചയിക്കുന്നതെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാല ഐ.ടി വിഭാഗത്തിൽ കർണാടകക്കാരനായ ബി. മുഹമ്മദ് ഇസ്മയിലിനെ നിയമിച്ച കേസിലാണ് സുപ്രീംകോടതി വിധി. ഈ സംവരണ തസ്തികയിൽ ഇസ്മയിലിനെ നിയമിച്ചത് ഹൈകോടതി റദ്ദാക്കിയിരുന്നു
ഇതിനെതിരെ കണ്ണൂർ സർവകലാശാലയും മുഹമ്മദ് ഇസ്മയിലുമാണ് സുപ്രീംകോടതിയിലെത്തിയത്. 2018ലെ യു.ജി.സി ചട്ടങ്ങൾ പ്രകാരം ദേശീയ തലത്തിൽ നടത്തിയ അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതെന്നാണ് കണ്ണൂർ സർവകലാശാല വാദിച്ചത്. മുസ്‍ലിംകൾ കേരളത്തിലും കർണാടകത്തിലും ഒ.ബി.സിയാണ്. അതുകൊണ്ട് കണ്ണൂർ സർവകലാശാലയിലെ സംവരണ തസ്തികയിൽ മുഹമ്മദ് ഇസ്മയിലിനെ നിയമിക്കുന്നതിൽ തെറ്റില്ലെന്നും സർവകലാശാല വാദിച്ചു.
