പ്രഭാഷണങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ വന്ന് പോയി, സമസ്തയേയും ലീഗിനേയും വിമര്‍ശിച്ചതില്‍ ദുഖവും വേദനയുമുണ്ടെന്ന് റഹ്മത്തുള്ള ഖാസിമി മൂത്തേടം




News Desk

കോഴിക്കോട്: പ്രഭാഷണങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ വന്ന് പോയെന്നും സമസ്തയേയും ലീഗിനേയും വിമര്‍ശിച്ചതില്‍ ദുഖവും വേദനയുമുണ്ടെന്നൂം റഹ്മത്തുല്ല ഖാസിമി മൂത്തേടം. മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഖാസിമി തന്റെ തെറ്റ് ഏറ്റ് പറഞ്ഞത്. ഖാസിമിയുടെ ചില പ്രഭാഷണങ്ങളിലെ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് അദ്ദേഹം തന്നെ പ്രഭാഷണത്തിലെ പരാമര്‍ശങ്ങളെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇസ്‌ലാമിക പ്രബോധന പ്രസംഗ മേഖലയില്‍ പതിറ്റാണ്ടുകളായി ഇടപെടുന്ന ഒരു വ്യക്തിയെന്ന നിലക്ക് ചില പ്രഭാഷണങ്ങളില്‍ തെറ്റായ ചില പരാമര്‍ശങ്ങള്‍ വന്ന് പോയിട്ടുണ്ട്. ഇയ്യിടെ നടത്തിയ ചില പ്രസംഗങ്ങളില്‍ ഞാന്‍ ആദരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും മുസ് ലിം ലീഗിനെയും ചില വ്യക്തികളേയും പരിധി വിട്ട് വിമര്‍ശിച്ചിട്ടുണ്ട്. അബദ്ധവശാല്‍ വന്ന ഇത്തരം പ്രയോഗങ്ങളില്‍ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്.

വിശ്വാസപരവും ആദര്‍ശപരവുമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടു വേണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരനായ എനിക്ക് സമസ്ത എന്ന പണ്ഡിത സഭയുടെ നേതൃത്വവും എന്റെ ഗുണകാംക്ഷികളായ സുഹൃത്തുക്കളും ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ഗൗരവപൂര്‍വ്വം സ്വീകരിക്കുന്നു.

 

റഹ്മത്തുല്ല ഖാസിമി മൂത്തേടം